
.......................................................
അമ്മയായിരുന്നു സ്ഥിരമായി ഫോണും കൊണ്ടുപോയിരുന്നത്. നടന്നു മടുത്ത അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു ഫോൺ ഡിസ്കണക്റ്റ് ചെയ്തേക്ക്, എല്ലാവർക്കും മൊബൈൽ ഉണ്ടല്ലോ അതുമതി എന്ന്. പൊതുമേഖലാപ്രേമം കലശലായിരുന്ന ഞാൻ എന്തോ അതിനു സമ്മതിച്ചില്ല. ഒരു ലാന്റ്‌ഫോൺ ഉള്ളതിന്റെ വില അമ്മയെ പറഞ്ഞു മനസ്സിലാക്കിയിട്ട് ഞാൻ തന്നെ ഇറങ്ങിതിരിച്ചു. രണ്ടുവട്ടം ഞാനിതുമായി അട്ടേങ്ങാനം ടെലിഫോൺ എക്സ്‌ചേഞ്ചിലേക്ക് പോയി മാറിവന്നു. ഒരിക്കൽ പുതിയ ഫോൺ വേണം എന്നു പറഞ്ഞു വാശിപിടിച്ച എന്നെ അവർ രാജപുരം എക്സേഞ്ചാണിതൊക്കെ കൈകാര്യം ചെയ്യുന്നത് അവിടെ പോയി പറയണം എന്നു പറഞ്ഞ് അങ്ങോട്ട് വിട്ടു. അവിടെ പോയി പറഞ്ഞപ്പോൾ ഒരു പയ്യൻ ഉദ്യോഗസ്ഥൻ വല്ലാതെ ചൂടായി സംസാരിക്കുകയുണ്ടായി. ഞാൻ പറയുന്നത് കേൾക്കാൻ അവൻ തയ്യാറാവുന്നില്ല. ഫോൺ മര്യാദയ്ക്ക് സൂക്ഷിക്കേണ്ട കടമ നിങ്ങളുടേതാണ് അതു ചെയ്യാതെ ഇവിടെ വന്ന് നിലവിളിച്ചിട്ട് കാര്യമില്ല എന്നൊക്കെയായി അവൻ. കൂടാതെ ഞാൻ ഐടിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നു എന്നറിഞ്ഞ അവൻ അതിനിട്ട് കൊട്ടിക്കൊണ്ടായി പിന്നീടുള്ള സംസാരം.
അവന്റച്ഛനു സ്ത്രീധനം കിട്ടിയതിന്റെ വിഹിതം ചോദിക്കാൻ ചെന്നതല്ല ഞാൻ എന്നൊക്കെ പറയണമെന്നു തോന്നിയെങ്കിലും അല്പം സംയമനം പാലിച്ച് അവനു പറയാനുള്ളത് കേട്ടു. അവനങ്ങ് കത്തിക്കേറുകയാണ്. ചെറുപ്പത്തിന്റെ ചടുലതയോ, ചെറുപ്രായത്തിൽ ജോലികിട്ടിയതിന്റെ അഹന്തയോ എന്തോ!! പിന്നെ ഞാനൊന്നും പറയാൻ നിന്നില്ല, ഫോൺ ഡിസ്കണക്റ്റ് ചെയ്യാനുള്ള ഫോം വാങ്ങിച്ചു ഫിൽ ചെയ്തു കൊടുത്തു. അതിൽ എന്തു കാരണത്താലാണ് ഡിസ്കണക്റ്റ് ചെയ്യുന്നത് എന്നെഴുതണമായിരുന്നു. ഞാൻ കാര്യങ്ങൾ വ്യക്തമായി എഴുതി; ഉദ്യോഗസ്ഥന്റെ അപമര്യാദയോടെയുള്ള ഭാഷയെ പറ്റിയും കാര്യമായിതന്നെ എഴുതിയിരുന്നു.
പിന്നീട് കാര്യങ്ങൾ പെട്ടന്ന് നീങ്ങി, അവിടുത്തെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നു തോന്നിപ്പിക്കുന്നയാൾ എന്നെ വിളിച്ചു, കാര്യങ്ങൾ വ്യക്തമായി ചോദിച്ചു. അവിടെ വർക്ക് ചെയ്യുന്ന എനിക്കറിയാവുന്ന ഒരു ചേട്ടനെ, ജോർജ്ജ് ചേട്ടനെ അവർ ഉടനേ വിളിച്ചു വരുത്തി; അവരും എന്നോടു സംസാരിച്ചു. ആരു പറഞ്ഞിട്ടും ഞാൻ പരാതി പിൻവലിക്കാൻ തയ്യാറായില്ല. ഇങ്ങനെ, ഇത്ര മോശമായിട്ടല്ല ഉപഭോക്താക്കളോട് സംസാരിക്കേണ്ടിയിരുന്നത് എന്നു ഞാൻ ശഠിച്ചു. അവന്റെ ജോലിതന്നെ പോയേക്കും അതുകൊണ്ട് ഇങ്ങനെ എഴുതിയത് ഞങ്ങൾ എന്തായാലും സ്വീകരിക്കില്ല എന്നവരും നിർബന്ധം പിടിച്ചു. അവസാനം ഉടനേ നല്ല ഫോൺ എത്തിക്കാം എന്ന ജോർജ്ജ് ചേട്ടന്റെ കണ്ടീഷനിൽ ഒരിക്കൽ കൂടി പരീക്ഷണത്തിനു വിധേയനാവാൻ തന്നെ ഞാൻ തീരുമാനിച്ചു... ആ പഴയ ഫോൺ അവിടെ ഉപേക്ഷിച്ച് ഞാൻ തിരിച്ചു വന്നു. എഴുതിയ പരാതിയും കയ്യിൽ വെച്ചു. പിറ്റേ ദിവസം തന്നെ ഞാൻ ബാംഗ്ലൂരിലേക്കു വന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ നല്ലൊരു ഫോൺ വീട്ടിലേക്കെത്തി; പഴയതുതന്നെ. പക്ഷേ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി അതിനു യാതൊരു കുഴപ്പവുമില്ല!
.......................................................
ഇതേ അവസ്ഥ തന്നെയാണിപ്പോൾ മഞ്ജുവിന്റെ വീട്ടിലും. മൊബൈൽ അവൾ വളരെ അശ്രദ്ധയോടെയാണ് ഉപയോഗിച്ചു വന്നിരുന്നത്. ഡ്യുവൽ സിമ്മിട്ടിരിക്കുന്ന മൊബൈലിൽ പാട്ടു വെച്ച് അവൾ മൊബൈൽ അലസ്സമായി ബെഡിൽ ഇടും. അതിന്റെ മുകളിൽ കിടന്നുതന്നെ ഉറങ്ങും. അവൾ ഗർഭിണിയായപ്പോൾ ഞാനതിനെ രണ്ടു സിമ്മും ഊരിയെടുത്തു വന്നു. ഞങ്ങളുടെ പ്രേമസല്ലാപം പിന്നെ ലാന്റ്ഫോണിലൂടെയായി. നാലഞ്ചുമാസമായി ഫോൺ നല്ലപോലെ വർക്ക് ചെയ്യുന്നില്ല. അവളുടെ അച്ഛൻ അതുമായി പലപ്രാവശ്യം നിലേശ്വരം എക്സ്‌ചേഞ്ചിൽ പോയി ഫോൺ മാറ്റി വാങ്ങിച്ചു. മുകളിൽ അമ്മയ്ക്ക് പറ്റിയ അതേ അവസ്ഥതന്നെയാണ് അദ്ദേഹത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ഫോൺ മര്യാദയ്ക്ക് വർക്ക് ചെയ്യുന്നില്ല!!
.......................................................
ഇതിനെ പറ്റി എഴുതണം എന്നും അന്നേ കരിതിയിരുന്നു. ഇന്ന് ഫെയ്സ്ബുക്കിൽ BSNL ഉം ആയി ബന്ധപ്പെട്ട് ഒരു പോസ്റ്റിങ് കണ്ടപ്പോൾ ഒക്കെയൊന്ന് ഓർത്തെടുത്തു.