Showing posts with label കീരപാണി. Show all posts
Showing posts with label കീരപാണി. Show all posts

Wednesday, October 19, 2011

തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം

ശശികല ചാര്‍ത്തിയ ദീപാവലയം
നം തനനം തനനം തനനം നം
നിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണം
നം തനനം തനനം തനനം നം
കളനൂപുരശിഞ്ചിതരഞ്ജിതമേളം
തനനനനനന തനനം
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
തനനനനനന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ
തനനം തനനം നം നം നം നം
തം തനനനം തനാനന തം തനനനം
നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ

വരലക്ഷ്മിക്കോലം വരയുന്ന നേരം
തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം
കാര്‍ത്തികരാവിന്‍ കന്മദഗന്ധം
ചാര്‍ത്തി ദേവിയെ നാമൊരുക്കി
താരണിത്താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളംതെന്നല്‍
പഞ്ചമരാഗം... സഞ്ചിതതാളം...
നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം

കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം
കളിമണ്‍ചെരാതിന്‍ കനകാഭിഷേകം
കാഞ്ചനരൂപം ദേവീപ്രസാദം
കൈവല്യമേകുന്നൊരീ നേരം
ദര്‍ശനപുണ്യം പദമാടി...
ലക്ഷ്മീഭാവം നടമാടി...
ചഞ്ചലപാദം... മഞ്ജുളനാദം...
മണിവര്‍‌ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം

Tuesday, October 18, 2011

ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി

കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

മാന്തളിരധരം, കവിളുകളില്‍
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍

ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍

അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ചുഴി പൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവനനീലിമയോ

പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരി.. നീ സുരസുന്ദരി...

Thursday, September 29, 2011

ദേവരാഗം - ഒരു പ്രണയകാലത്തിലൂടെ...


പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്നു. കാവിലെ വള്ളിപ്പടർപ്പുകൾക്കിടയിലും തെക്കിനിയിലും വിടർന്ന പ്രണയം കസവുടുത്തും ദാവണിയിട്ടും ചുരിദാറിട്ടും വളർന്നു. വളർച്ചയുടെ വഴികൾ എന്തുതന്നെയാവട്ടെ, പ്രണയം ഒരനുഭൂതിയാണ്; ഹൃദ്യമായ സുഖാനുഭൂതി. ഒരു പ്രണയകാലത്തിലൂടെ...

അന്നു മൊബൈൽ ഒന്നുംതന്നെ ഇല്ലായിരുന്നു...
എഴുത്തു തന്നെ ശരണം. വലിയ പണക്കാരുടെ വീട്ടിൽ പോലും ഫോണില്ല...
ക്ലാസ് കഴിഞ്ഞ് വന്ന ഉടനേ ഞാൻ അവളുടെ ലെറ്റർ എടുത്തു വായിക്കും.
പിന്നെ പേപ്പർ എടുത്തുവെച്ച് എഴുതാൻ തുടങ്ങും...
A4 ഷീറ്റിന്റെ രണ്ടുഭാഗത്തും കുനുകുനേ എഴുതും...
സൂര്യനുകീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങൾക്കും ഞങ്ങൾ എഴുത്തിലൂടെ ഉത്തരം തേടും...
കരയുകയും ചിരിക്കുകയും ചെയ്യും... സ്വപ്നങ്ങൾ നെയ്യും...
നാലഞ്ചു ഷീറ്റൊക്കെ മിനിമം കാണുമത്...
പിന്നെ ആ എഴുത്ത് അവളെ ഏല്പിക്കുംവരെ ഒരു സമാധാനക്കേടാണ്.
കൂട്ടുകാരാരും അറിയരുത്; അദ്ധ്യാപകർ കാണരുത്...
രാവിലെ തന്നെ മറുപടി അവളെ ഏൽപ്പിക്കും...
അവൾക്കത് കൊടുക്കുമ്പോൾ അവൾ വേറൊന്നു തരും,
പിന്നെ അന്നു വന്ന് അതിനുള്ള മറുപടിയാവും...
രണ്ടുവർഷം ഇങ്ങനെ അടുപ്പിച്ച് എഴുതി.
ശനിയും ഞായറുമൊക്കെ വലിയ സമയം കൊല്ലികൾ തന്നെയായിരുന്നു...
അവളുടെ നനുത്ത കരിമിഴികളുടെ ആഴങ്ങളിൽ ഞാനെന്റെ സ്വർഗം കണ്ടു...
അവളുടെ വിരൽ തുമ്പിലെങ്കിലും ഒന്നു തൊടാൻ കൊതിച്ച പാതിരാത്രികൾ തരുന്ന അലസനൊമ്പരത്തിനു വരെ വല്ലാത്ത സുഖമായിരുന്നു...

ദേവരാഗം
ശിശിരകാല മേഘ മിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരില്‍ മുങ്ങുമാത്മ ദാഹ മൃദു വികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ
സ്പന്ദനങ്ങളില്‍ രാസ ചാരുത
മൂടല്‍ മഞ്ഞല നീര്‍ത്തി ശയ്യകൾ
ദേവദാരുവില്‍ വിരിഞ്ഞ മോഹനങ്ങൾ

ആദ്യ രോമഹര്‍ഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന നിമിഷം
ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും കതിരിടും ഹൃദയങ്ങളിൽ
മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

ലോല ലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമ കാവ്യം
ഈ നിശാ ലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൾ
ലയന രാഗ വാഹിനീ തരള താള കാമിനീ
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം
ഇന്നാ കോളേജിൽ പോകുമ്പോൾ കാണുന്ന കാഴ്‌ച നേരെ മറിച്ചാണ്,
ആണും പെണ്ണും ഒന്നിച്ചിരിക്കുന്നു..
അവർ പരസ്പരം അടികൂടുന്നു, മടിയിൽ ഇരിക്കുന്നു..
അന്നത്തെ കാലത്ത് അതു സങ്കല്പിക്കാൻ പോലും പറ്റില്ലായിരുന്നു...

തകർന്ന ബന്ധങ്ങളെ കാണിക്കുന്ന കണ്ണീർ സീരിയലുകൾ ടിവിയിൽ വന്നിരുന്നില്ല, ആകെയുള്ളത് ദൂരദർശൻ. ടിവി ഉള്ളതുതന്നെ ചുരുക്കം വീടുകളിൽ, ബ്ലൂഫിലിംസ് ഒന്നും കിട്ടില്ല, കിട്ടിയാൽ തന്നെ പൊട്ടിപ്പൊളിഞ്ഞ വലിയ കാസറ്റായിരിക്കും അത്. ഒരേയൊരു രക്ഷ കുഞ്ഞുപുസ്തകങ്ങളാണ്. അതുള്ളവൻ അന്നു രാജാവാണ്. സിഡികൾ ഇറങ്ങിയിരുന്നില്ല. ഇംഗ്ലീഷ് പടങ്ങളില്ല, യുടൂബില്ല, ഫാഷൻ ഷോകളില്ല... സ്വപ്നത്തിൽ പോലും നേരാംവണ്ണം ഉമ്മ വെയ്ക്കാനറിയില്ല. ഉയർന്നു താഴുന്ന അവളുടെ മുലത്തടങ്ങൾ ഓർമ്മകളിൽ ചുടുനിശ്വാസങ്ങളായി പൊഴിഞ്ഞുപോയ രാവെത്ര!! പകലെത്ര!!

ഒന്നിച്ചു പഠിക്കുന്നവരാരും തന്നെ എഴുത്തിൽ വിഷയമാവാറില്ല; അദ്ധ്യാപരെ കുറിച്ചോ പാഠ്യവിഷയത്തെ കുറിച്ചോ ഞങ്ങൾ എഴുതാറില്ല. നെറികെട്ട വാക്കുകളോ ദ്വയാർത്ഥപ്രയോഗങ്ങളോ ഒന്നും ഇല്ലായിരുന്നു. എങ്കിലും എഴുതാനുള്ള വകകൾ എന്നും ഉണ്ടാവും... ധാരളം ഉമ്മകൾ വാരിക്കോരി കൊടുത്തിരുന്നു - എഴുത്തിലൂടെ; അതിൽ തന്നെ മഹാഭൂരിപക്ഷവും ചക്കരയുമ്മകളായിരുന്നു! കവിതാശകലങ്ങളും കാവ്യഭംഗി തുളുമ്പുന്ന വാക്യങ്ങളും ഹൃദിസ്ഥമായിരുന്നു. പുതിയ പുതിയ വാക്കുകൾക്കായി വായനശാലകൾ കയറിയിറങ്ങി; നല്ലതെന്നോ ചീത്തയെന്നോ നോക്കാതെ പുസ്തകങ്ങളെല്ലാം വായിച്ചുതള്ളി. ഹൃദയസ്പർശിയായ വാക്യങ്ങൾ കുറിച്ചുവെച്ചു. ഞങ്ങളൊരു കൊച്ചു സ്വർഗം തീർത്തു!!

അവളുടെ മുമ്പിൽ ആളാവാനായിരുന്നില്ലേ അന്നു ഒന്നാമനായി പഠിച്ചുയർന്നത്...? അവളെ കാണാനായിരുന്നില്ലേ ഒരിക്കൽ പോലും മുടങ്ങാതെ അന്നു ക്ലാസിൽ പോയത്...? ആരോരും കാണാതെ അപ്പുറത്തെ ബെഞ്ചിലിരുന്നുള്ള അവളുടെ പുഞ്ചിരികിട്ടാൻ വേണ്ടി മാത്രമായിരുന്നില്ലേ അറുബോറൻ ക്ലാസുകളിൽ പോലും ഉറങ്ങാതിരുന്നത്...?

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License