Thursday, September 27, 2018

September 27, 2018 at 08:29AM

രണ്ടുകാര്യങ്ങൾ ഉണ്ട്... പ്രണയവും ഭക്തിയും തന്നെ!! ........... ......... ........... ............ ......... ....... #പ്രണയം കഴിഞ്ഞ കുറേ മാസങ്ങളായി കാണുന്ന ഒരു ദമ്പതിയുണ്ട്. ഓഫീസിലേക്കുള്ള വഴിമധ്യേ, സിൽക്ക്‌ബോർഡിലേക്കു നടക്കുമ്പോൾ ഇവർ രാവിലെ മോണിങ്‌വാക്കിനു പോയി തിരിച്ച് വീട്ടിലേക്കു മടങ്ങുന്നതാണു സന്ദർഭം. നല്ല പ്രായമുണ്ട്. 70 നു മേലെ കാണും. ആ വല്യമ്മച്ചി നന്നേ ക്ഷീണിതയാണ്. ഭർത്താവാണ് അവരെ കൈ പിടിച്ചും ചേർത്തു പിടിച്ചും നടത്തുന്നത്. ഏതോ നല്ല വീട്ടിലെ കാരണവർ ആണവർ. മക്കളുടെ മക്കളോ അവരുടെ മക്കളോ ചിലപ്പോൾ ഇതിലും ഗംഭീരമായി കൊക്കുരുമ്മി പ്രണയിക്കുന്നുണ്ടാവും. അവരുടെ ലോകത്ത് അവർ മാത്രമായി എന്ത്രമാത്രം സന്തോഷത്തോടെയാണാ മുത്തച്ഛൻ മുത്തശ്ശിയെ നടത്തുന്നത്. ആദ്യമൊക്കെ കണ്ടപ്പോൾ വെറുതേ തള്ളിക്കളഞ്ഞത്, പിന്നീടെന്നോ കണ്ട അവരുടെ കിളിക്കൊഞ്ചലും സ്നേഹത്തലോടലും ശ്രദ്ധ കേന്ദ്രീകരിപ്പിച്ചതായിരുന്നു. മറഞ്ഞിരുന്ന്, ആരും കാണാതെ, പരസ്പരം ചേർത്തുപിടിച്ചുള്ള ആ നടത്തം മൊബൈലിൽ പകർത്തിയാലോ എന്നൊരിക്കൽ തോന്നിയിരുന്നു. ആ പകർത്തൽ അത്രമേൽ നിർമ്മലമായ സ്നേഹത്തിനു മേലുള്ള കടന്നുകയറ്റം ആയിപ്പോകുമെന്നു നിലച്ച് വേണ്ടാന്നു വെച്ചു. അവരെ ഇന്നും കണ്ടു! #ഭക്തി മേൽക്കഥയിലെ കഥാനായകനും സുഹൃത്തും തന്നെയാണു ഇതിലെയും കഥാനായകർ. ആ മുത്തശ്ശനും സുഹൃത്തുമാണു ചിലപ്പോഴൊക്കെ നടക്കാനിറങ്ങുക. അവരും സമപ്രായക്കാർ തന്നെ. സിൽക്ക്‌ബോർഡിലേക്ക് എത്തുന്നിടത്ത് ഒരു ഗംഭീരൻ മലയാളി ഹോട്ടൽ ഉണ്ട്. ആ ഹോട്ടലിനു മുന്നിൽ റോഡും അതിനിപ്പുറം നടക്കാനുള്ള വഴിയും. ഓപ്പോസിറ്റായി രണ്ട് അപ്പൂപ്പന്മാരും ചെരുപ്പൊക്കെ അഴിച്ചു വെച്ച് ഹോട്ടലിനു നേരെ നോക്കി കണ്ടടച്ചു പ്രാർത്ഥിക്കുന്നതു കാണാം!! ഹോട്ടൽ രാവിലെ അടങ്ങിരിക്കും. കോവിലുകളോ പ്രാർത്ഥിക്കാൻ വക നൽകുന്ന എന്തെങ്കിലുമോ ആ പരസരത്തെങ്ങുമില്ലെന്ന് മനസ്സിലായി. എങ്കിലും ചെരുപ്പഴിച്ചു വെച്ച് അവർ ആരോടായിരിക്കും പ്രാർത്ഥിക്കുന്നത് എന്നറിയാനൊരു കൗതുകം തോന്നി. കഴിഞ്ഞ വെള്ളിയാഴ്ചയാണെന്നു തോന്നുന്നു. അതേ സ്ഥലത്തു നിന്ന് ഇരുപതോളം വയസ്സുവരുന്ന ഒരു പെണ്ണ് കണ്ണുകൾകൂപ്പി, തൊഴുതുനിന്ന് വട്ടം തിരിയുന്നത് കണ്ടു (ഏത്തം ഇടുന്നതു പോലെ ഇവിടെ, കർണാടകയിൽ ഉള്ളൊരു ചടങ്ങാണിത്). അല്പസമയം നിന്നെങ്കിലും അവൾക്ക് നിർത്താൻ ഭാവമില്ല. രാത്രിയിൽ വീട്ടിൽ എത്തി, ലൈറ്റൊക്കെ ഓഫ് ചെയ്ത് ആരും കാണാതെ കണ്ണടച്ച് ഞാനും അല്പസമയം കറങ്ങിനോക്കി. തലകറങ്ങിപ്പോയി! ഇന്നലെയാരും ആ ഭാഗത്തില്ലാതെ വന്നപ്പോൾ മൊബൈൽ ഫോണിൽ ആരെയോ വിളിക്കുന്ന ഭാവേന, ഞാൻ ആസ്ഥലത്തു നിന്ന് ഫോൺ വിളിക്കാൻ തുടങ്ങി; ചുറ്റും നോക്കി... ദൂരെ, ഒരു അരക്കിലോമീറ്ററിൽ അപ്പുറം വരുമായിരിക്കണം, ഹോട്ടൽ ബിൽഡിങ്ങിനും സമീപത്തെ മുടിവെട്ടുകടയ്ക്കും ഇടയിലൂടെ അങ്ങു ദൂരെയായി ഏതോ ഒരു അമ്പലത്തിന്റേതാണെന്നു തോന്നുന്നു മേൽഭാഗം തെളിഞ്ഞു കാണാം. അവിടുത്തെ ദൈവത്തെയാവണം ഇവർ പ്രാർത്ഥിക്കുന്നത്. ആ കൃത്യമായ സ്ഥലത്തു നിന്നു നോക്കിയാൽ മാത്രമേ അമ്പലത്തിന്റെ മേൽമൂടി കാണുവാൻ സാധിക്കുകയുള്ളൂ. ഇതൊകണ്ടാവണം, ആ രണ്ടു വൃദ്ധർ ഊഴമിട്ട് നിന്ന്, ഒരാൾക്കുശേഷം മറ്റൊരാൾ എന്ന നിലയിൽ പ്രാർത്ഥിക്കുന്നത്. ഇത് കണ്ടതുകൊണ്ടാവണം, ആ പെണ്ണും ഇടയ്ക്കുവന്ന് പ്രാർത്ഥിക്കുന്നത്. ഒരുപക്ഷേ സമീപഭാവിയിൽ അവിടെ പ്രിസരത്തു തന്നെ ഒരു കോവിൽ ഉയർന്നേൽക്കാൻ സാധ്യത കാണുന്നുണ്ട്. എൻ.ബി. രണ്ടിലും ഉള്ള കഥാനായകൻ വല്യച്ഛനെ കാണുമ്പോൾ എന്തോ എനിക്ക് സഖാവ് വി. എസ്. അച്യുതാനന്ദനെ ഓർമ്മവരും. അദ്ദേഹത്തോടുള്ള ഇഷ്ടവും എവിടെയൊക്കെയോ കാണുന്ന സാമ്യവും ആവണം അതിനു കാരണം.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License